Saturday, April 21, 2012

ഭാവികാലം ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടേത്


ഭാവികാലം ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടേത്

കയ്യില്‍ കൊണ്ടുനടക്കാവുന്നതും വളരെയെളുപ്പം ഇന്റര്‍നെറ്റ് തിരയലിനും ഇ-പുസ്തകങ്ങള്‍ വായിക്കാവുന്നതുമായ സ്ലേറ്റ് പോലയുള്ള ഉപകരണങ്ങളാണ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ .വളരെ വര്‍ഷങ്ങളായി ഒരു കൌതുകമെന്നപോലെയോ ശാസ്ത്രസാങ്കേതിക രംഗത്തെ വിസ്മയമായോ പറഞ്ഞുകേട്ടുകൊണ്ടിരിക്കുന്ന ഈ കുട്ടി കമ്പ്യൂട്ടറിന്റെ വിപണി ഉഷാറായത് ഈ വര്‍ഷം ആദ്യം ആപ്പിള്‍ ഐ പാഡിന്റെ കടന്നു വരവോടെയാണ്. മൊബീല്‍ ഫോണിനും ലാപ്ടോപ്പിനും മധ്യേയിടം പിടിക്കാവുന്നതാണ് ടാബ്‌ലറ്റ് വകഭേദമെങ്കിലും വിപണി ശക്തിയാര്‍ജിക്കുന്നതും വിലകുറയുന്നതും സംഭവിക്കുമ്പോള്‍ ആളുകള്‍ കൂട്ടത്തോടെ പേഴ്സണല്‍ കമ്പ്യൂട്ടറും ലാപ്ടോപ്പും വെടിഞ്ഞ് ടാബ്‌ലറ്റിന്റെ ആരാധകരാകും. ഐ പാഡ് വില്പനയ്ക്കെത്തിയ ആദ്യ ദിനം തന്നെ മൂന്ന് ലക്ഷം പേര്‍ പുത്തന്‍ കൌതുകത്തെ സ്വന്തമാക്കി. ഇതു തന്നെ ടാബ്‌ലറ്റുകളുടെ ഭാവി ശോഭനമാണന്നത് തെളിയിക്കുന്നു.
ആപ്പിളിന്റെ ഒട്ടുമിക്ക അവതാരങ്ങള്‍ക്കും ഉപഭോക്തൃ ഇലക്‍ട്രോണിക്സ് വിപണിയുടെ ചരിത്രത്തില്‍ ഇടം നേടാന്‍ ആയിട്ടുണ്ട്, എന്നതിനാല്‍ തന്നെ എതിര്‍ഭാഗത്തു നിലയുറപ്പിച്ചിട്ടുള്ള സ്ഥാപനങ്ങളും ആപ്പിളിന്റെ ചെറുനീക്കങ്ങളെ പോലും ജാഗ്രതയോടെ നിരീക്ഷിക്കും. കൊണ്ടുനടക്കാവുന്ന സംഗീതത്തിന്റെ കാര്യം തന്നെയെടുക്കുക, സോണി വാക്‍മാന്‍ അജയ്യമായി നിന്ന കാലത്താണ് ഡിജിറ്റല്‍ കാലമാറ്റത്തിനൊപ്പം ഐ പോഡ് എന്ന കുഞ്ഞന്‍ പാട്ടുപെട്ടി (ഒരു തീപ്പെട്ടിയുടെ അത്ര വലിപ്പവും അത്രതന്നെ ഭാരവും! ) അവതരിച്ചതും മറ്റുള്ള എല്ലാവരെയും കാതങ്ങള്‍ക്കപ്പുറം പിന്നിലാക്കി നിര്‍ണായക സ്ഥാനം നേടിയതും. സാധാരണ കാസറ്റ്‌-ടേപ്പ് റെക്കോഡറിന് നേരിട്ട തിരിച്ചടി തന്നെയാകും ഇപ്പോഴത്തെ ലാപ്‌ടോപ്പുകളെ കാത്തിരിക്കുന്നതെന്ന് കരുതുന്നവരും കുറവല്ല. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവി എണ്‍പതുകളുടെ ആദ്യഭാഗത്ത് വീടിന് ആഡംബരമായിരുന്നുവെങ്കില്‍ ഇന്ന് കുറച്ചിലാണ് ! പുതിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവിയാകട്ടെ കിട്ടാനുമില്ല. ഇതുപോലെയാകും വ്യക്തിഗത ഉപയോഗത്തിനുള്ള കമ്പ്യൂട്ടറുകളുടെയും വലിയ ലാപ്പ്ടോപ്പുകളുടെയും സ്ഥിതിയും. ടാബ്‌ലറ്റും നെറ്റ്ബുക്കുകളും വിപണിയുടെ സിംഹഭാഗവും കയ്യടക്കാനുള്ള സാധ്യത കൂടുതലാണ്.
ഒരു പുതിയ ഉപകരണത്തിന്റെ വിജയതോത് തീരുമാനിക്കുന്നത് അത് ഹിറ്റാകുന്ന മാനദണ്ഡം മാത്രം വിശകലനം ചെയ്തല്ല, മറ്റുള്ള ഉത്പാദകര്‍ ഈ ഗണത്തിലേക്ക് എത്തുന്നുണ്ടോ എന്നതും നിര്‍ണായകമാണ്. എച്‌പി, നോക്കിയ, ഡെല്‍ ,തോഷിബ എന്നീ വമ്പന്മാരെല്ലാം ടാബ്‌ലറ്റ് അങ്കം കുറിക്കാന്‍ തയാറെടുത്തു കഴിഞ്ഞുവെങ്കിലും കഴിഞ്ഞ ആഴ്ച വന്ന പുതിയ വാര്‍ത്തയാണ് ടാബ്‌ലറ്റ് മത്സരത്തിന്റെ തീവൃത വെളിവാക്കിയത്, മറ്റാരുമല്ല ഗൂഗിള്‍ തന്നെയാണ് ഈ രംഗത്തേക്ക് എത്തുന്നത്. ഗൂഗിളിന്റെ എതുനീക്കവും സംസാരമാകുന്ന ഗൂഗിളീകരണകാലത്ത് ഇതും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ട്വിറ്ററിലും ബസിലും (ഗൂഗിള്‍ ബസ് ആണേ) ബ്ലോഗുകളിലും ഗൂഗിള്‍ ടാബ്‌ലറ്റിന്റെ വരവില്‍ സന്തോഷവും കൌതുകവും പ്രകടിപ്പിച്ചു കൊണ്ടുള്ള കുറിപ്പുകള്‍ എത്തി. ഗൂഗിള്‍ ടാബ്‌ലറ്റിനായുള്ള പത്രസമ്മേളനത്തിലോ ഔദ്യോഗിക വിശദീകരത്തോടെയോ അല്ല ഈ വിവരം വാര്‍ത്താലോകത്തെത്തിയത് എങ്കിലും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ പോലെ പ്രവര്‍ത്തിക്കുന്ന ഒരു ഇ-ബുക്ക് റീഡര്‍ എന്നാണ് ഗൂഗിളിന്റെ മേധാവി അഭിപ്രായപ്പെട്ടത്. ഈ വര്‍ഷം ആദ്യം നെക്സസ് വണ്‍ എന്ന മോബീല്‍ ഫോണ്‍ ഗൂഗിള്‍ അവതരിപ്പിച്ചത് ഹാര്‍ഡ്‌വെയര്‍ രംഗത്തെ പ്രമുഖസാന്നിദ്ധ്യമായ എച്‌.ടിസി യുമായി സഹകരിച്ചാണ്, ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെയും ഉപകരണപ്പങ്കാളി എച്‌ടി‌സി ആയിരിക്കുമെന്നാണ് അനുമാനിക്കുന്നത്. ഐ പാഡിനോട് മത്സരിക്കാന്‍ തന്നെയാണ് തീരുമാനം എന്നുറപ്പ്. ആന്‍‌ഡ്രോയ്ഡ് എന്ന പ്രവര്‍ത്തകസംവിധാനം(ഒ എസ്) ആയിരിക്കും ടാബ്‌ലറ്റില്‍ ഉള്‍പ്പെടുത്തുക, എന്നാല്‍ എതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കുന്ന ക്രോം ഒ എസ് ഇതില്‍ എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. ചിലപ്പോള്‍ ക്രോം വകഭേദവും താമസിയാതെ എത്തുമായിരിക്കും എന്ന് കരുതാം.
ടാബ്‌ലറ്റിന്റെ പ്രധാന നേട്ടം അതിന്റെ രൂപഘടന തന്നെയാണ്. ടച്ച് സ്ക്രീന്‍ അടിസ്ഥാനമാക്കിയ വിവരാലേഖനം ആണ് ഇതില്‍ .പ്രധാന നേട്ടം ഇത് പലതരത്തില്‍ ഉപയോഗിക്കാം. കിടന്നു കൊണ്ടോ, നടക്കുമ്പോഴോ, തീവണ്ടി യാത്ര ചെയ്യുന്ന അവസരത്തിലോ കീ ബോഡിന്റെയും മൌസിന്റെയും കുരുക്കുകളില്ലാത്തത് പ്രയോജനപ്രദമാണ്. ടൈപ്പ് ചെയ്യുന്ന വേളയില്‍ സ്ക്രീനിന്റെ ഒരു ഭാഗത്ത് കീ ബോഡ് ലേ ഔട്ട് തെളിയും ഇതില്‍ വിരലമര്‍ത്തിയാല്‍ മതി. ഇപ്പോള്‍ തന്നെ മൊബീല്‍ ഫോണില്‍ വളരെ വിജയകരമായി ടച്ച് സ്ക്രീന്‍ ഉണ്ടല്ലോ. ഇതിന്റെ അതേ രൂപം വലിയ അളവില്‍ പ്രയോഗിച്ചിരിക്കുന്നു. സ്റ്റൈലസ് , ഡിജിറ്റല്‍ പെന്‍ എന്നിവ ഉപയോഗിക്കാവുന്ന രീതികളും പ്രചാരത്തില്‍ ഉണ്ടെങ്കിലും വിരലമര്‍ത്തല്‍ തന്നെ അനായാസം. സാധാരണ കീബോഡിനെ അപേക്ഷിച്ച് പ്രതി മിനുട്ടില്‍ രേഖപ്പെടുത്താന്‍ സാധിക്കുന്ന വാക്കുകളുടെ എണ്ണത്തില്‍ (WPM) കുറവുണ്ടാകുമെങ്കിലും, പ്രധാന ഉപയോഗം മണിക്കൂറുകള്‍ നീളുന്ന ടൈപ്പിംഗ് അല്ലാത്തതിനാല്‍ ഇതൊരു പോരായ്മയായെടുക്കേണ്ടതില്ല. കൈയ്യക്ഷരം തിരിച്ചറിയലും (hand writing sensor) ശബ്ദാനുവര്‍ത്തി വിവരാലേഖനവും (voice recognition) കൂടി കണക്കിലെടുക്കുന്നതോടെ ടാബ്‌ലറ്റുകളുടെ കരുത്ത് വര്‍ധിക്കുന്നു. എടുത്തു പറയേണ്ട മറ്റോരു നേട്ടം, കീബോഡുകള്‍ക്ക് വരുത്താവുന്ന വേഷപ്പകര്‍ച്ചയാണ്, ഉദാഹരണത്തിന് മലയാളം പോലുള്ള പ്രാദേശിക ഭാഷ ടൈപ്പ് ചെയ്യുമ്പോള്‍ കീ ബോഡിലെ ബട്ടണുകള്‍ക്ക് മുകളില്‍ എഴുതിയിരിക്കുന്നതും അതേ അക്ഷരമായിരിക്കും. നിലവില്‍ മലയാളം അക്ഷരങ്ങള്‍ ഉള്ള കീ ബോഡ് മുഖ്യധാരാ വിപണിയില്‍ ഇല്ല എന്നു കൂടി ഓര്‍ക്കുക. അടുത്ത മാത്രയില്‍ നിങ്ങളുടെ കര്‍ണാടകക്കാരന്‍ ചങ്ങാതിയ്ക്ക് കന്നട ടൈപ്പ് ചെയ്യണമെങ്കില്‍ അതിനും ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ തയാര്‍ ,ക്രമീകരണത്തിലെ ചെറിയ മാറ്റം കൊണ്ട് ലോകത്തിലെ എത് ഭാഷയിലേക്കും കീ ബോഡ് പകര്‍ന്നാട്ടം നടത്തും.
Sci-Fi ബൈറ്റ്സ്മലയാളിയായ നാനോ‌ടെക്‍നോളജി വിദഗ്ദന്‍ ഡോ.പുളിക്കല്‍ അജയനും സംഘവും ചുരുട്ടിയെടുക്കാവുന്ന ബാറ്ററി കണ്ടെത്തിയിട്ടുണ്ട്. ഇതേ പോലെ എളുപ്പത്തില്‍ വളയ്ക്കാവുന്ന സ്ക്രീനും പരീക്ഷണശാലയില്‍ നിന്ന് ഫാക്‍ടറിയിലേക്കുള്ള യാത്രയിലാണ്. ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ആശയം ഇതുമായി കൂട്ടിയിണക്കിയാല്‍ സമീപഭാവിയില്‍ തന്നെ കീശയിലേക്ക് ചുരുട്ടിയോ മടക്കിയോ വയ്ക്കാവുന്ന കമ്പ്യൂട്ടര്‍ വരുമെന്നത് ശാസ്ത്രകല്പിത കഥയല്ല മറിച്ച് സാങ്കേതികവിദ്യാ രംഗത്തെ ഒരു സാധ്യതയാണ്. അതിനെ കടലാസ് കമ്പ്യൂട്ടര്‍ എന്നോ കീശ കമ്പ്യൂട്ടര്‍ എന്നോ വിളിക്കാമോ !

No comments:

Post a Comment